കാസർകോട് :മംഗളൂരുവിലെ കലാപം റിപ്പോര്ടചെയ്യാനെത്തിയ കാസർകോട്ടെ മാധ്യമപ്രവർത്തകർ വ്യാജന്മാരെന്ന് അധിക്ഷേപിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ കേരളത്തിലെ മാധ്യമങ്ങളുടെ ഇടയിൽ അമർഷം കത്തിനിൽക്കേ ഇന്ന് കാസർകോട് പ്രസ്ക്ലബ്ബിൽ സുരേന്ദ്രനുമായി നടത്തിയ വാർത്താ സമ്മേളനം ചൂടേറിയ വാഗ്വാദങ്ങൾക്ക് വേദിയായി.ബഹിഷ്കരണത്തിൽ ഉറച്ച ചുരുക്കം ചിലർ വിട്ടുനിന്നെങ്കിലും മറ്റുള്ളവർ ഇതിൽ സന്നിഹിതരായി.
പൗരത്വ നിയമം സംബന്ധിച്ച വിശദീകരണം നടത്തിയ സുരേന്ദ്രനുനേരെ പിന്നീട് ആഞ്ഞടുത്തത് മംഗളൂരു കലാപം സംബന്ധിച്ച ചോദ്യങ്ങളായിരുന്നു.കലാപത്തിനിടയിൽ വ്യാജ മാധ്യമപ്രവർത്തകർ നുഴഞ്ഞുകയറി എന്ന സുരേദ്രന്റെ പോസ്റ്റിൽ പിടിച്ചുതൂങ്ങിയാണ് ചോദ്യങ്ങൾ ഉയർന്നത്.പത്രക്കാരെ വ്യാജന്മാരെന്ന് താനല്ല പറഞ്ഞതെന്നും കർണാടകയിലെ പോലീസ് ന്യൂസ് ചാനലുകളുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങൾ സത്യം പറയുന്നില്ലെന്നും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും നേതാവ് പറഞ്ഞു. പിന്നാലെ ചോദ്യശരങ്ങളുതിർത്ത മാധ്യമപ്രവത്തകർ പതിയെ ആറിത്തണുക്കുന്നതും കാണാനായി . മംഗളൂരുവിൽ വർഗീയ തീവ്രവാദികളാണ് കലാപത്തിനിറങ്ങിയതെന്നും സുരേന്ദ്രൻ ആവർത്തിച്ചു.പൗരത്വ നിയമ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും ബി.ജെ.പി.നേതാവ് കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.