പണമെടുക്കാൻ സെപ്റ്റിക് ടാങ്കിലിറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം, മൃതദേഹങ്ങൾ പുറത്തെടുത്തത് ഏറെ സാഹസികമായി
തൃശൂർ : ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണമെടുക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ ഇരോർ ബർദമാനിൽ സത്താർ സേക്കിന്റെ മക്കളായ അലമാസ് സേക്ക് (44), അഷ്റഫുൾ അലം (33) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടോടെ തിരൂരിലായിരുന്നു സംഭവം.ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ബാത്ത് റൂമിൽ പോയ സമയത്ത് മരണപ്പെട്ടവരുടെ സഹോദരൻ മുഹമ്മദ് ഇബ്രാഹിം സേക്കിന്റെ അടിവസ്ത്രത്തിൽ സൂക്ഷിച്ച 13,000 ഓളം രൂപ അറിയാതെ ക്ലോസറ്റിൽ വീഴുകയായിരുന്നു. ഇതെടുക്കാനായി മരണപ്പെട്ട സഹോദരങ്ങൾ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി കോണി വെച്ച് ഇറങ്ങി. ഈ സമയം ഒരാൾ ബോധരഹിതനായി വീഴുകയായിരുന്നു. ഇതുകണ്ട മറ്റേ സഹോദരൻ കൈയിൽ കയറിപ്പിടിക്കുകയും തുടർന്ന് രണ്ടു പേരും സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയുമായിരുന്നു.ആഴത്തിലുള്ള സെപ്റ്റിക് ടാങ്കായതിനാൽ ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിയ്യൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. കിഴക്കേ അങ്ങാടിയിൽ ദേശ സമുദായം കപ്പേളയ്ക്ക് സമീപം ഡെന്നി തിരൂർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താമസിക്കുന്നവരാണ്. 20 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.