ഡി വൈ എഫ് ഐ നേതാവിനെ വെള്ളത്തിൽ മുക്കിയ ശേഷം ശ്വാസമുണ്ടോയെന്ന് പരിശോധിക്കുന്ന വീഡിയോ പുറത്ത്, ദൃശ്യത്തിലുള്ളത് എസ് ഡി പി ഐ പ്രവർത്തകനെന്ന് പോലീസ്
ബാലുശ്ശേരി: ഫ്ളക്സ് ബോർഡ് കീറിയെന്നാരോപിച്ച് ഡി.വൈ.എഫ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു രാജിനെവെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രൂരമായി മർദ്ദിച്ചശേഷം വെള്ളത്തിൽ മുക്കുന്നതും ശ്വാസമുണ്ടോയെന്ന് തൊട്ടുനോക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ദൃശ്യത്തിൽ കാണുന്ന പ്രതി എസ്.ഡി.പി.ഐ പ്രവർത്തകനാണെന്നും ഇയാൾ സംഭവം നടന്നതുമുതൽ ഒളിവിലാണെന്നും ബാലുശ്ശേരി എസ്.ഐ പി.റഫീഖ് പറഞ്ഞു.
ഇയാളടക്കം അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി കേസിൽ പ്രതികളാണെന്ന് എസ്.ഐ പറഞ്ഞു. നിലവിൽ കേസിൽ ആറുപേർ റിമാൻഡിലാണ്. ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു ജിഷ്ണുവിനെ സമീപത്തെ തോട്ടിലേക്ക് വലിച്ചിഴച്ചത്. പിന്നീട് തല വെള്ളത്തിൽ മുക്കിപ്പിടിച്ചു. അവശനായ ജിഷ്ണുവിനെക്കൊണ്ട് ചില പേരുകൾ പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ തൃക്കുറ്റിശ്ശേരി നോർത്ത് സെക്രട്ടറി വാഴേന്റവളപ്പിൽ ജിഷ്ണുരാജ് (22) കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ 29 പ്രതികളാണുള്ളത്.