ജയിലിൽ കിടക്കുന്ന അവനെ ജില്ലാ തെമ്മാടിക്കൂട്ടം എങ്ങനെ വിവരമറിയിക്കും; ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
എസ് എഫ് ഐ പ്രവർത്തകർ കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നേൃത്വത്തിന്റെ അറിവില്ലാതെയാണ് പ്രവർത്തകർ ഓഫീസ് ആക്രമിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ് എഫ് ഐ വയനാട് യൂണിറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും തെമ്മാടിക്കൂട്ടമെന്ന് വിളിച്ച രാഹുൽ സിപിഎം സംസ്ഥാന നേൃത്വത്തെ ഗുണ്ടാപ്പടയെന്നും വിശേഷിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നേതൃത്വത്തിന്റെ അറിവില്ലാതെയാണ് എസ് എഫ് ഐ വയനാട് തെമ്മാടിക്കൂട്ടം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് എന്ന് എസ് എഫ് ഐ സംസ്ഥാന തെമ്മാടിക്കൂട്ടം. സംഭവം സത്യമാണ്, ആ സംസ്ഥാന തെമ്മാടികൂട്ടത്തിന്റെ സെക്രട്ടറി ‘എന്തോ ഒരു ഷോ’ സഹപാഠിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലാണ്.
അവൻ തന്നെയാണ് എ ഐ എസ് എഫ് വനിതാ നേതാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കുമെന്ന് പറഞ്ഞ കേസിലും ഉള്ളത് ഈ ക്രിമിനലാണ്. ജയിലിൽ കിടക്കുന്ന അവനെ ജില്ലാ തെമ്മാടിക്കൂട്ടം എങ്ങനെ വിവരം അറിയിക്കും. അതുകൊണ്ട് അവർ സി പി ഐ എം സംസ്ഥാന ഗുണ്ടാപ്പടയെയാണ് അറിയിച്ചത്. ചങ്ങലയ്ക്കിടണം ഈ പേക്കൂട്ടത്തെ.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ പ്രസിഡന്റ് ജോയൽ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികളടക്കം മുന്നൂറോളം പ്രവർത്തകർ ദേശീയ പാതയോരത്തെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. പരിസ്ഥിതി ലോലമേഖല പ്രശ്നത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് 150 മീറ്റർ മാത്രം അകലെയാണ് എം പി ഓഫീസ്. ഷട്ടർ പൊളിച്ചു കയറിയ പ്രവർത്തകർ ഓഫീസ് കാബിൻ, കസേരകൾ തുടങ്ങിയവ ഉൾപ്പെടെ കണ്ണിൽക്കണ്ടതെല്ലാം അടിച്ചു തകർക്കുകയായിരുന്നു