സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി; മെഡിസെപ്പ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് പദ്ധതിയുടെ പുതുക്കിയ ഉത്തരവിറങ്ങുന്നത്.പദ്ധതിപ്രകാരം ജൂലായ് മുതൽ പ്രതിമാസം 500 രൂപ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കും. പ്രതിവർഷം 4800 രൂപ പ്രീമിയവും ജി എസ് ടിയുമാണ് അടയ്ക്കേണ്ടത്. മൂന്ന് ലക്ഷമാണ് ചികിത്സാപരിധി. ഒ പി ചികിത്സയ്ക്ക് പരിരക്ഷയുണ്ടാകില്ല. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെഡിസെപ്പുമായി സഹകരിക്കുന്ന ആശുപത്രികളുടെ മുഴുവൻ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.പത്താം ധനകാര്യകമ്മീഷന്റെ ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപടി തുടങ്ങിയിരുന്നെങ്കിലും പദ്ധതിയുടെ ആദ്യ ഉത്തരവിറക്കിയത് ഒന്നാം പിണറായി സർക്കാരാണ്. പ്രീമിയം തുകയുടെ ഒരു ഭാഗം സർക്കാർ ഒടുക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം അതിന് കഴിയില്ലെന്നാണ് സർക്കാർ നിലപാട്.