കണ്ണൂരിൽ മോഷ്ടാവിന്റെ റിപ്പർ മോഡൽ ആക്രമണം, വൃദ്ധയ്ക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആൾ വൃദ്ധയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം സ്വർണമാല കവർന്നു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിനി നാരായണിക്കാണ് റിപ്പർ മോഡൽ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരുന്ന് വിൽപനക്കെത്തിയ അജ്ഞാതൻ വെള്ളമാവശ്യപ്പെട്ട് നാരായണിയുടെ വീട്ടിലെത്തിയത്. മാസ്ക് ധരിച്ചിരുന്ന ഇയാളുടെ കൈയിൽ ബാഗുമുണ്ടായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് പോകാനായി നാരായണി തിരിഞ്ഞപ്പോൾ ഇയാൾ ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റികകൊണ്ട് ശക്തമായി തലയ്ക്ക് പിന്നിൽ അടിക്കുകയായിരുന്നു. ബോധരഹിതയായി വീണപ്പോൾ സ്വർണമാല കവർന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ മകൻ എത്തിയപ്പോഴാണ് അവശ നിലയിൽ കിടക്കുന്ന നാരായണിയെ കാണുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. തലയിൽ മൂന്നിടത്തായി 36 തുന്നലുകൾ ഇട്ടിട്ടുണ്ട്.
തലയോട്ടിക്ക് പരിക്കേറ്റ നാരായണി ഇപ്പോൾ കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. മാസ്ക് ധരിച്ചിരുന്നതിനാൽ അക്രമിയുടെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് വൃദ്ധ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.