ബി ജെ പിയുടെ സർജിക്കൽ സ്ട്രൈക്കിൽ അടിപതറി ശിവസേനയും ഉദ്ധവും, മഹാ ഓപ്പറേഷൻ കമലയിലൂടെ തീർത്തത് വർഷങ്ങൾ നീണ്ട പക
മുംബൈ : പാർട്ടിയിൽ വിമതർ സമ്പൂർണ ആധിപത്യം സ്ഥാപിച്ചതോടെ മഹാരാഷ്ട്രയിലെ അഘാഡി സർക്കാരിന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടു. ഉദ്ധവിന്റെ രാജി ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ . രാജിവയ്ക്കുന്നതിന് മുന്നോടിയായി അദ്ദേഹം വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.അധികാരം നഷ്ടപ്പെടുന്നതിനൊപ്പം ശിവസേനയിലും ഉദ്ധവിനെ ഒന്നുമല്ലാതാക്കാൻ വിമതർക്ക് കഴിഞ്ഞിട്ടുണ്ട്. പാർട്ടിയിലെ ആകെയുള്ള 55 എം എൽ എമാരിൽ 40 പേരും വിമതനേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പമാണെന്ന് ഇതിനകം ഉറപ്പായി. ശേഷിക്കുന്നവരിൽ ചിലരും വിമത പക്ഷത്തേക്ക് ചായാൻ ഇടയുണ്ട്. ഇതോടെ പാർട്ടി ചിഹ്നം ഉൾപ്പടെ കൈക്കലാക്കി സമ്പൂർണ ആധിപത്യം നേടുക എന്നതാണ് വിമതരുടെ ലക്ഷ്യം. പാർട്ടി ചിഹ്നത്തിനായി ഷിൻഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.