അഗ്നിപഥ് പദ്ധതി; ബീഹാറിൽ ട്രെയിനിന് തീവച്ചു, പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്കും
ന്യൂഡൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമനത്തിനായുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം. ബീഹാറിന് പിന്നാലെ രാജസ്ഥാനിലും ഹരിയാനയിലും ജമ്മുവിലും പ്രതിഷേധമുണ്ടായി. ജയ്പൂരിലും അജ്മീറിലും ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി. ‘ഇന്ത്യൻ ആർമി ലൗവേഴ്സ്’ എന്ന ബാനർ പിടിച്ചുകൊണ്ടാണ് പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്.
ബീഹാറിൽ ഭാഭുവ റോഡ് റെയിൽവേ സ്റ്റേഷനിലെ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു.സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് റെയിൽ, റോഡ് ഗതാഗതം കരസേനാ ഉദ്യോഗാർത്ഥികൾ തടസപ്പെടുത്തുന്നത്.
അറായിലെ റെയിൽവേ സ്റ്റേഷനിൽ, പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാർ ഫർണിച്ചറുകൾ ട്രാക്കിലേക്ക് എറിഞ്ഞ് കത്തിച്ചു. തുടർന്ന് തീ അണയ്ക്കാൻ റെയിൽവേ ജീവനക്കാർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.