ടിക്കറ്റ് കൈവശമുണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം പിഴ
ന്യൂഡൽഹി: ശരിയായ ടിക്കറ്റ് ഉണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതിനെത്തുടർന്ന് എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഒഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ). മതിയായ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും, കൃത്യസമയത്ത് വിമാനത്താവളത്തിൽ ഹാജരായിട്ടും തങ്ങൾക്ക് യാത്ര നിഷേധിച്ചുവെന്ന തരത്തിൽ പലയിടങ്ങളിലും യാത്രക്കാർ എയർ ഇന്ത്യയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി ജി സി എ ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് എയർ ഇന്ത്യ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇതോടെ ഡി ജി സി എ കമ്പനിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തുടർന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മതിയായ സംവിധാനം ഒരുക്കണമെന്നും ഡി ജി സി എ നിർദേശിച്ചു.