രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ, അടുത്ത നറുക്ക് ഗുലാം നബി ആസാദിന്?
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ അറിയിച്ചതോടെ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്ക് വൻ തിരിച്ചടി. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ ഇടതുനേതാക്കളെ അറിയിക്കുകയായിരുന്നു.
ഗുലാം നബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള നിർദേശവും ശരദ് പവാർ മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശരദ് പവാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സമവായ സ്ഥാനാർത്ഥിയെന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത്. പവാർ സ്ഥാനാർത്ഥിയായാൽ അംഗീകരിക്കാമെന്ന് കോൺഗ്രസും ഇടതുപക്ഷവും സൂചന നൽകുകയും ചെയ്തിരുന്നു. പവാറിനെ അംഗീകരിക്കാമെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന് പവാർ അറിയിച്ചത്. പവാറിന് പുറമേ ഗുലാം നബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.എൻഡിഎയിലും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാണ്.
എൻഡിഎ സഖ്യകക്ഷികളുമായി രാജ് നാഥ് സിംഗും ജെ പി നഡ്ഡയും ചർച്ച തുടങ്ങിയതായാണ് വിവരം. രാംനാഥ് കോവിന്ദിന് ഒരു ടേൺ കൂടെ നൽകേണ്ടതുണ്ടോ എന്നതും ആലോചനയിലുണ്ട്.ജൂലായ് 18നാണ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുന്നത്.
ജൂലായ് 21ന് വോട്ടെണ്ണും. 776 എംപിമാരും 4033 എംഎൽഎമാരും ചേർന്ന് ആകെ 4809 വോട്ടർമാരാണുള്ളത്.