മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻകുമാർ, മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് നടപടി.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6E 7404 വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഫർസിൻ മജീദും, നവീൻ കുമാറും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. സുനിത്ത് കുമാറാണ് ദൃശ്യങ്ങൾ പകർത്തിയത്. ഫർസിൻ കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നത്.
കണ്ണൂരിൽ യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമാണ് വിമാനത്തിൽ പ്രവേശിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണെന്ന് പൊലീസിന് അറിയാമായിരുന്നെങ്കിലും, ആർ.സി.സിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ കയറിയത്. 12,000 രൂപ വീതം നൽകി അവസാന നിമിഷമെടുത്ത ടിക്കറ്റിലായിരുന്നു യാത്ര.