വിവാഹത്തിന് തൊട്ടുപിന്നാലെ നയൻതാരയെ കാത്തിരിക്കുന്നത് വക്കീൽ നോട്ടീസ്, തിരുപ്പതി ക്ഷേത്ര ദർശനത്തിനിടെ നടി രണ്ട് നിയമലംഘനങ്ങൾ നടത്തിയതായി ദേവസ്വം ബോർഡ്
തിരുപ്പതി: കഴിഞ്ഞ ദിവസം വിവാഹിതരായ ചലച്ചിത്രതാരം നയൻതാരയേയും സംവിധായകൻ വിഘ്നേഷ് ശിവനെയും കാത്തിരിക്കുന്നത് വക്കീൽ നോട്ടീസ്. തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡിന്റെ വകയായാണ് താരദമ്പതികൾക്ക് ലഭിക്കുന്ന വക്കീൽ നോട്ടീസ്. വ്യാഴാഴ്ച വിവാഹിതരായ ഇരുവരും വിവാഹ ചടങ്ങുകൾക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ദർശന സമയത്ത് നയൻതാര ക്ഷേത്രത്തിലെ രണ്ട് പ്രധാന നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ പേരിലാണ് താരത്തിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുന്നതെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദർശനം നടത്തുന്ന സമയത്ത് ക്ഷേത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള മാട തെരുവിൽ ചെരുപ്പ് ധരിച്ച് നടന്നതാണ് നയൻതാര ചെയ്ത ഒരു നിയമലംഘനം. ദർശനത്തിന് എത്തിയപ്പോൾ കൂടെ സ്വന്തം ഫോട്ടോഗ്രാഫർമാരെ കൂടെ കൂട്ടിയതാണ് രണ്ടാമത്തെ നിയമലംഘനം. ക്ഷേത്ര നിയമം അനുസരിച്ച് സ്വകാര്യ ഫോട്ടോഗ്രാഫർമാരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാറില്ല.
നയൻതാര മാട തെരുവിൽ ചെരുപ്പണിഞ്ഞ് വലംവയ്ക്കുന്നതിന്റെയും സ്വകാര്യ ഫോട്ടോഗ്രാഫർമാരോടൊപ്പം ഫോട്ടോഷൂട്ട് നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും നരസിംഹ കിഷോർ വ്യക്തമാക്കി. ചെരുപ്പണിഞ്ഞ സംഭവത്തെകുറിച്ച് നയൻ താരയോട് സംസാരിച്ചെന്നും എല്ലാവരോടും മാപ്പപേക്ഷിച്ച് ഒരു വീഡിയോ നടി ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചതായും നരസിംഹ കിഷോർ പറഞ്ഞു. എന്നിരുന്നാലും തങ്ങൾ നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.