തൊട്ടടുത്താണ് വീട്, ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്ന്, ഇതൊക്കെ എവിടത്തെ ന്യായമാണ്’; മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വലഞ്ഞ് പിഞ്ചുകുഞ്ഞും കുടുംബവും
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് കോട്ടയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനം. നഗരത്തിൽ ഗതാഗത തടസമുണ്ടായി. പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും തടഞ്ഞു.മാമോദിസ ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയുമാണ് വഴിയിൽ തടഞ്ഞത്. ഒരു മണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ഇവരോട് പൊലീസ് പറഞ്ഞത്. ‘കൊച്ചിന്റെ കാര്യത്തിനായി ഞങ്ങൾ രാവിലെ പള്ളിയിൽ പോയതാണ്. തിരിച്ച് വീട്ടിലേക്കാണ് പോകുന്നത്, മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ലാല്ലോ. ഒരു വകയും കഴിച്ചിട്ടില്ല. അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്. തൊട്ടടുത്താണ് വീട്. ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്ന്. ഇതൊക്കെ എവിടത്തെ ന്യായമാണ്.’-കുട്ടിയുടെ കുടുംബം പ്രതികരിച്ചു.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത്. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളനത്തിനായാണ് അദ്ദേഹം രാവിലെ കോട്ടയത്ത് എത്തിയത്. കോട്ടയം നഗരത്തോട് ചേർന്ന കെ.കെ റോഡ് പൂർണമായും അടച്ചു. പരിപാടി നടക്കുന്ന മാമ്മൻ മാപ്പിള ഹാളിലെ റോഡും പൂർണമായും അടച്ചു.