ഷാജും ഇബ്രാഹിമും തമിഴ്നാട്ടിൽ, പോയത് ഫോണിൽ നിന്ന് ഡിലീറ്റായ വീഡിയോ തിരിച്ചെടുക്കാൻ; ദൃശ്യങ്ങൾ കണ്ടാൽ ആരാണ് സ്വപ്നയ്ക്ക് പിന്നിലെന്ന് മനസിലാകുമെന്ന് പ്രതികരണം
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വീഡിയോ തിരിച്ചെടുക്കാൻ പോയതാണെന്ന് ഇബ്രാഹിം പറഞ്ഞു.തന്റെ സുഹൃത്തായ ടെക്നീഷ്യന്റെ സഹോയത്തോടെ വീഡിയോ തിരികെ ഫോണിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കൊച്ചിയിൽ ഫോൺ കൈമാറാൻ വിശ്വാസമില്ലാത്തതിനാലാണ് തമിഴ്നാട്ടിലെത്തിയത്. ബുധനാഴ്ചയാണ് വീഡിയോ എടുത്തത്. വ്യാഴാഴ്ച താൻ തന്നെ അത് ഡിലീറ്റ് ചെയ്തു. ദൃശ്യങ്ങൾ കൈയിൽ കിട്ടിയാൽ ഉടൻ പുറത്തുവിടും. വീഡിയോ കണ്ടാൽ ആരാണ് സ്വപ്നയ്ക്ക് പിന്നിലെന്ന് മനസിലാകും. സഹോദരി എന്ന നിലയ്ക്കാണ് സഹായിക്കാൻ പോയതെന്നും ഇബ്രാഹിം പറഞ്ഞു.തിരുവനന്തപുരത്തെ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും രണ്ട് മാസത്തെ വ്യക്തിബന്ധമേയുള്ളൂവെന്നും ഇബ്രാഹിം വ്യക്തമാക്കി. ഇന്നലെ സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ ബുധനാഴ്ചത്തേത് തന്നെയെന്ന് ഇയാൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശബ്ദരേഖയിൽ എഡിറ്റിംഗ് നടന്നതായും സ്വപ്ന പറയുന്ന ഭാഗങ്ങൾ ഒഴിവാക്കിയതായും ഇബ്രാഹിം ആരോപിച്ചു.