കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ ഇയാളെയങ്ങ് പൊക്കും’ ഓഡിയോ സംഭാഷണം പുറത്തുവിട്ട് സ്വപ്ന
പാലക്കാട്: ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ്തന്നെ അറിയാമെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എം.ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്ന ശേഷമാണ് പരിചയം പുതുക്കിയത്. മജിസ്ട്രേറ്റിന് മൊഴി നൽകിയ ശേഷം ഷാജുമായി താൻ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. ‘കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ (മുഖ്യമന്ത്രിയുടെ) മകളെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല.’ എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്ന അറിയിച്ചു.തന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പറയുക മാത്രമാണ് ചെയ്തത്. മാദ്ധ്യമങ്ങളെ കണ്ട് വിവരം പറഞ്ഞതിന് പിറ്റേന്ന് തനിക്ക് ഫോൺ കോൾ വന്നു. ഷാജ് പറഞ്ഞതുപോലെ സരിതിനെ കിഡ്നാപ്പ് ചെയ്തു എന്നായിരുന്നു അത്. തുടർന്ന് സഹായത്തിനായി ഷാജിനെ വിളിച്ചുവരുത്തി. ഒപ്പം ഇബ്രാഹിമുമുണ്ടായിരുന്നു. ഇബ്രാഹീം ഒന്നും മിണ്ടിയില്ല.വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്നും ഒരുമണിക്കൂറിനകം വിടുമെന്നും ഷാജ് കിരൺ ഫോൺ ചെയ്ത ശേഷം അറിയിച്ചു. സരിത്തിനെ വിടുന്നതിനായി ഷാജ് വിജിലൻസ് എഡിജിപിയോടാണ് സംസാരിച്ചതെന്ന് സ്വപ്ന പറഞ്ഞു. തന്റെ സുഹൃത്തായ ഷാജ് കിരണിനെതിരെ തിരിയാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ അത്രയധികം മാനസിക വിഷമങ്ങളും ഭീഷണികളും ഉണ്ടായതുകൊണ്ടാണ് കോൾ റെക്കാഡ് ചെയ്യേണ്ടിവന്നതെന്നും സ്വപ്ന അറിയിച്ചു.മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്ക് പോയതായും പലരും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നതായി സൂചനയുണ്ട്. നമ്പർ വൺ എന്ന് പറയുന്നത് മുഖ്യമന്ത്രിയാണെന്നും ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്ന അറിയിച്ചു. ഷാജ് കിരണിന്റെ ഉടമസ്ഥതയിലുളള കമ്പനികളുടെ വിവരവും സ്വപ്ന പുറത്തുവിട്ടു.