നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരായ വിവാദപരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജാമാ മസ്ജിദിനു സമീപം വെള്ളിയാഴ്ച വന്‍പ്രതിഷേധം. കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷമാണ് പ്രതിഷേധം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാദപരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ നീക്കംചെയ്തെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
അതേസമയം, പ്രതിഷേധത്തിനുള്ള ആഹ്വാനം മസ്ജിദ് അധികൃതര്‍ നടത്തിയിരുന്നില്ലെന്ന് ജാമാ മസ്ജിദിലെ ഷാഹി ഇമാം പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിഷേധിച്ചവര്‍ ആരാണെന്ന് അറിയില്ല. എ.ഐ.എം.ഐ.എമ്മുകാരോ ഒവൈസിയുടെ ആളുകളോ ആണെന്നാണ് താന്‍ കരുതുന്നത്. പ്രതിഷേധിക്കണമെങ്കില്‍ ആകാം, പക്ഷെ ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെന്നും ഷാഹി ഇമാം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പള്ളികള്‍ക്കു പുറത്ത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൊറാദാബാദിലും സഹാരണ്പുറിലും പള്ളികള്‍ക്കു പുറത്ത് പ്രതിഷേധം നടന്നു.
പരാമര്‍ശം വിവാദമാവുകയും പ്രതിഷേധം കനക്കുകയും ചെയ്തതിന് പിന്നാലെ വിവാദപരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയേയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു.