മുഹമ്മദ് സബീലിന് ഇനി കൂട്ടുകാർക്കൊപ്പം നടക്കാം; കൃത്രിമക്കാൽ സമ്മാനിച്ചത് സമഗ്ര ശിക്ഷ കേരള
വളാഞ്ചേരി: കരേക്കാട് വടക്കുംപുറം എ.യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി വി. മുഹമ്മദ് സബീലിന് ഇനി കൂട്ടുകാർക്കൊപ്പം നടക്കാം. സമഗ്ര ശിക്ഷ കേരളയുടെ ഉപകരണ വിതരണ പദ്ധതിയിൽപ്പെടുത്തി പ്രോസ്തെറ്റിക്ക് (കൃത്രിമക്കാൽ) സമ്മാനിച്ചതോടെയാണ് സബീൽ നടക്കാൻ തുടങ്ങിയത്.
സബീലിന് ജന്മനാ വലതുകാലിന്റെ മുട്ടിനുതാഴെ ഇല്ലായിരുന്നു. പ്രീ -പ്രൈമറി പഠനകാലത്തുതന്നെ പ്രഥമാധ്യാപകൻ വി.പി. അലി അക്ബറും സ്കൂളിലെ ഐ.ഇ.ഡി. കുട്ടികളുടെ ചുമതലയുള്ള അധ്യാപകൻ വി.പി. ഉസ്മാനും ഇടപെട്ട് കോഴിക്കോട് മെഡിക്കൽകോളേജിൽ ശസ്ത്രക്രിയക്ക് വഴിയൊരുക്കിയിരുന്നു. കുറ്റിപ്പുറം ബി.ആർ.സി. കാലിന്റെ അളവെടുത്ത് റിപ്പോർട്ട് നൽകി. തുടർന്ന് റിസോഴ്സ് ടീച്ചർ കെ. പ്രജിത, ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ ടി. സലീം എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നുള്ള ഏജൻസിയാണ് സ്കൂളിലെത്തി സബീലിന് കൃത്രിമക്കാൽ ഘടിപ്പിച്ചു കൊടുത്തത്.
സീനിയർ അസിസ്റ്റന്റ് പി. റസിയ, പി.സി. സന്തോഷ്, ജെ. വിജി, ടി.പി. സുലൈഖ, എം. മുഹമ്മദ് ഫൈസൽ, വി.പി. മനാഫ്, വി.പി. അഷ്കർ അലി തുടങ്ങിയവർ സംബന്ധിച്ചു.