ഇസ്ളാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു: അഫ്ഗാൻ ഫാഷൻ മോഡലിനെ താലിബാൻ അറസ്റ്റ് ചെയ്തു
കാബൂൾ: ഇസ്ളാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. ഫാഷൻ ഷോകൾ, യൂട്യൂബ് ക്ലിപ്പുകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ പ്രശസ്തനായ അജ്മൽ ഹഖിഖിയാണ് അറസ്റ്റിലായത്. ചെയ്തുപോയ തെറ്റിന് മാപ്പിരന്ന് നാലുപേരും കൈകൂപ്പി നിൽക്കുന്നതിന്റെ വീഡിയോയും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. സഹപ്രവർത്തകനുമായി സംസാരിക്കവെ വികലമായ അറബിയിൽ ഖുറാൻ വാക്യങ്ങൾ ഹാസ്യാത്മകമായി ചൊല്ലിയെന്നാണ് താലിബാന്റെ ആരോപണം.
മാപ്പുപറഞ്ഞെങ്കിലും അറസ്റ്റിലായവരെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇവരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കിയേക്കും. മതനിന്ദയും അവഹേളനവും ഒരുതരത്തിലും പൊറുക്കാനാവില്ലെന്ന് നേരത്തേ തന്നെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അജ്മൽ ഹഖിഖി നിരപരാധിയാണെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത്. രാജ്യത്ത് വിയോജിപ്പുകളെ അടിച്ചമർത്താനും സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളെ ഭയപ്പെടുത്തി അകറ്റാനുമുള്ള താലിബാന്റെ തന്ത്രമാണ് അറസ്റ്റെന്നാണ് അവർ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചതു മുതൽ താലിബാൻ കാടൻ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ വധശിക്ഷ അടക്കമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.