മൂന്ന് സഹോദരിമാരെ ഒരു കുടുംബത്തിലെ മൂന്ന് സഹോദരൻമാരെ കൊണ്ട് വിവാഹം കഴിപ്പിച്ചു, ഒടുവിൽ പെൺകുട്ടികളെല്ലാവരും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ജയ്പൂർ: മൂന്ന് സഹോദരിമാരെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്ത്രീധന പീഡനത്തെ തുടർന്നെന്ന് റിപ്പോർട്ടുകൾ. ആറ് പെൺമക്കളുള്ള ഒരു കർഷക കുടുംബത്തിൽ നിന്നുമാണ് മൂന്ന് യുവതികളെ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. കാലു, കമലേഷ്, മംമ്ത മീണ എന്നീ യുവതികളെയാണ് അവരുടെ കുട്ടികൾക്കൊപ്പം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതികൾക്ക് അവരെ വിവാഹം കഴിച്ച് കൊണ്ട്പോയ വീട്ടിൽ നിന്നും ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ സ്ത്രീധനം കൊണ്ടുവരാൻ ആവശ്യപ്പെട്ട് പെൺകുട്ടികളെ ഭർത്തൃവീട്ടുകാർ നിരന്തരം അപമാനിച്ചിരുന്നു. എന്നാൽ യുവതികളുടെ പിതാവിന് വീണ്ടും നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നാണ് യുവതികൾ കൂട്ടത്തോടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. നാല് വയസ്സുള്ള മകനും കൈക്കുഞ്ഞിനെയും ഇവർ മരണത്തിൽ കൂടെ കൂട്ടി. മരണപ്പെട്ടവരിൽ കമലേഷ്, മംമ്ത മീണ എന്നിവർ ഗർഭിണികളായിരുന്നു. മരിക്കുന്നതിന് മുൻപ് ഇവർ സഹോദരിയുടെ ഫോണിൽ സന്ദേശമയച്ചിരുന്നു. ഭർത്തൃവീട്ടുകാരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ എന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീധന പീഡനം, ഭർതൃ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി മൂന്ന് ഭർത്താക്കന്മാരെയും അവരുടെ അമ്മയെയും ഭാര്യാസഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.