സ്ഥിരം കുറ്റവാളി; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്, കണ്ണൂരിൽ പ്രവേശിക്കുന്നതിന് വിലക്ക്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടിയാണ് കാപ്പ ചുമത്തിയിരിക്കുന്നത്. കണ്ണൂർ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് വരും. സ്വർണക്കടത്ത് കേസിന് പുറമേ അടിപിടി കേസിലും ഇയാൾ സ്ഥിരം പ്രതിയാണ്.
അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. ഇളങ്കോയാണ് ഡി.ഐ.ജി രാഹുല്‍ ആര് നായര്‍ക്ക് ശുപാര്‍ശ നല്‍കിയത്. നാടുകടത്താൻ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി സ്ഥിരം കേസുകളിൽ പെട്ടതോടെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ സിപിഎമ്മിന്റെ പേര് മറയാക്കി സ്വർണക്കടത്തിലേക്കും തിരിഞ്ഞു. നിരവധി തവണ സ്വർണക്കടത്ത് നടത്തിയെങ്കിലും കരിപ്പൂർ സ്വർണക്കടത്ത് കേസിലാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലാകുന്നത്.
കഴിഞ്ഞവർഷം അറസ്റ്റിലായ ആയങ്കി ഇപ്പോൾ ജാമ്യത്തിലാണ്. അതേസമയം, സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിവൈഎഫ്ഐ ആയങ്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പി ജയരാജന്റെ കൂടെ നിന്നുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അതുപയോഗിച്ചാണ് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നാണ് ഡിവൈഎഫ്ഐ ആരോപിച്ചത്. അതോടെ, പലതും തുറന്നു പറയാൻ താനും നിർബന്ധിതനാകുമെന്ന് അർജുനും വെളിപ്പെടുത്തി.