മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് അധികമായി ചുമത്തി പൊലീസ്
കാസർകോട് :മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വർഗം അതിക്രമം തടയൽ വകുപ്പുകൾ കൂടിയാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കോഴക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ജാമ്യമില്ലാ വകുപ്പുകൾ അധികമായി ചേർത്ത കാര്യം വ്യക്തമാക്കുന്നത്.മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനായി രണ്ടരലക്ഷം രൂപയും സ്മാർട്ട്ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താൻ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് ബിജെപി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിർദേശപത്രിക പിൻവലിക്കുന്നതിനായി കോഴ നൽകിയെന്നും കഴിഞ്ഞ വർഷം ജൂൺ 5നാണ് സുന്ദര വെളിപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.കേസിൽ സുരേന്ദ്രനും ബിജെപി നേതാക്കളുമുൾപ്പടെ ആറ് പേരാണ് പ്രതികൾ. കെ സുരേന്ദ്രനാണ് മുഖ്യപ്രതി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെയായിരുന്നു കേസിന്റെ ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പ്രതികളിൽ അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് തീരുമാനം.ദുർബലമായ വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളതെന്നും പട്ടികജാതി- പട്ടികവർഗ വകുപ്പുകൾ കൂടി ചേർക്കണമെന്നും മുൻപ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അന്വേഷണസംഘത്തോട് നിർദേശിച്ചിരുന്നു. ഈ നിർദേശം സ്വീകരിച്ചാണ് പുതിയ നടപടി.