കെ റെയിൽ; കേന്ദ്രത്തിന്റെ പൂർണാനുമതി തേടി സംസ്ഥാന സർക്കാർ, റെയിൽവേയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: കെ റെയിലിന് പൂർണ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ. റെയിൽ വേ ബോർഡ് ചെയർമാന് ചീഫ് സെക്രട്ടറി വി പി ജോയിയാണ് കത്തയച്ചത്. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ പദ്ധതിയ്ക്ക് അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപായിരുന്നു കത്തയച്ചത്.2020 ജൂൺ 17നായിരുന്നു ഡിപിആർ കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ ഇതുവരെയും പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ല. നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. റെയിൽവേയുമായി ചേർന്ന് നടപ്പാക്കുനൊരുങ്ങുന്ന ഭൂമി പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയായി. ഈ ഘട്ടത്തിൽ എത്രയും വേഗം പദ്ധതിയ്ക്ക് കേന്ദ്രം പൂർണ അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.കെ റയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്താനും അധികാരമുണ്ടെന്ന് കെ റെയിൽ. വ്യക്തമാക്കി. സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്നും സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ റെയിൽ വിശദീകരണവുമായി എത്തിയത്.അലൈൻമെന്റിന്റെ അതിർത്തിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും സർക്കാരിന് അധികരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിനു കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ ബോർഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നും കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.