കെ എസ് ആർ ടി സി കണ്ടക്ടറെ ആക്രമിച്ച കേസ്; കൊലക്കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് കെ എസ് ആർ ടി സി കണ്ടക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊലക്കേസ് പ്രതിയായ ദീപുവാണ് പിടിയിലായത്. ശ്രീകാര്യം പൊലീസാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച രാത്രിയാണ് ചെങ്കോട്ടുകോണത്തുവച്ച് വികാസ് ഭവൻ യൂണിറ്റിലെ കണ്ടക്ടർ പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര സ്വദേശി സുനിൽകുമാറിനാണ് മർദനമേറ്റത്. ചെങ്കോട്ടുകോണത്ത് ബസ് നിർത്തിയപ്പോൾ ബസിൽ കയറിയ ഒരാൾ ഡോർ അടയ്ക്കാതെ പുറത്തുനിന്നവരോട് സംസാരിച്ചു. യാത്രക്കാരനെ ബസിനുള്ളിൽ കയറ്റി ഡോർ വലിച്ചടച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. യാത്രക്കാരനെ അകത്താക്കി വാതിലടച്ചപ്പോൾ പുറത്തുനിന്ന സുഹൃത്തുക്കൾ ബൈക്കിൽ ബസിനെ പിന്തുടർന്നെത്തി, ഉദയഗിരിയിൽ വച്ച് ബസിനെ തടയുകയായിരുന്നു. തുടർന്ന് ഇവരിൽ ഒരാൾ അകത്ത് കയറി ബസിലുണ്ടായിരുന്ന സുഹൃത്തുമായി ചേർന്ന് ഇടിക്കട്ട കൊണ്ട് കണ്ടക്ടറെ മുഖത്തും നെഞ്ചിലും ഇടിച്ചു. കണ്ടക്ടറുടെ മൂക്കിന്റെ പാലം തകരുകയും നെറ്റിയിലും ദേഹത്തും മുറിവേൽക്കുകയും ചെയ്തു. അതിനുശേഷം പ്രതികൾ കാഷ് ബാഗിൽ നിന്നും പണവും തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു.