2006ൽ വാരണാസിയെ നടുക്കിയ സ്ഫോടന പരമ്പര; പ്രതി വാലിയുള്ള ഖാന് തൂക്കുകയർ
ലക്നൗ: 2006ലെ വാരണാസി നഗരത്തെ നടുക്കിയ സ്ഫോടന പരമ്പര കേസിലെ പ്രതിയായ വാലിയുള്ള ഖാന് ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതി തൂക്കുകയർ വിധിച്ചു. മൂന്നിടത്താണ് അന്ന് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിൽ സംഘട് മോചൻ ക്ഷേത്രത്തിലും വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്ഫോടനത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഗൊഡൗലിയയിൽ കണ്ടെത്തിയ മൂന്നാമത്തെ ബോംബ് പൊട്ടിത്തെറിച്ചിരുന്നില്ല.
സ്ഫോടനം നടന്ന് 16 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വാലിയുള്ള ഖാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ശിക്ഷ വിധിച്ചത്.
2006 മാർച്ച് ഏഴിനാണ് വാരണാസി നഗരത്തിന്റെ പ്രധാനപ്പെട്ട രണ്ടിടങ്ങളിൽ സ്ഫോടനം നടന്നത്. അന്ന് വൈകുന്നേരം 6.15 നാണ് ആദ്യത്തെ സ്ഫോടനം നടക്കുന്നത്. തൊട്ടുപിന്നാലെ 15 മിനിറ്റിന് ശേഷം കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും സ്ഫോടനം നടന്നു. നൂറോളം പേർക്കാണ് ഈ സ്ഫോടനങ്ങളിൽ പരിക്കേറ്റത്.
കൊലപാതകം, കൊലപാതക ശ്രമം, അംഗഭംഗം വരുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും സ്ഫോടക വസ്തു നിയമപ്രകാരവുമാണ് രണ്ട് കേസുകളിലായി ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ വാലിയുള്ള ഖാന് വധശിക്ഷ നൽകിയത്. ആകെ 121 സാക്ഷികളെയാണ് ഈ കേസുകളിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.