ബസിൽ വച്ച് അശ്ലീല വർത്തമാനം, പിന്നാലെ ദേഹത്ത് തലോടലും; മദ്യപാനിയെ റോഡിലിട്ട് നാട്ടുകാർ കാൺകെ ചവിട്ടിക്കൂട്ടി യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ
പനമരം: ബസിനുള്ളിൽ വച്ച് അശ്ലീലവർത്തമാനം പറയുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത മദ്യപാനിയെ പരസ്യമായി കൈകാര്യം ചെയ്ത യുവതിയുടെ വീഡിയോ ചർച്ചയായി. വയനാട് പനമരം സ്വദേശിയായ സന്ധ്യയാണ് തന്നോട് അതിക്രമം കാണിച്ചയാളെ ഒറ്റയ്ക്ക് നേരിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യ്മങ്ങളിൽ ഇപ്പോഴാണ് വൈറലായത്. പിന്നാലെ നാടിന്റെ പലഭാഗത്തു നിന്നും അഭിനന്ദനപ്രവാഹമാണ് സന്ധ്യയെ തേടിയെത്തുന്നത്.
വേങ്ങാപ്പള്ളിയിലേക്ക് പോകാനായി നാലാം മൈലിൽ നിന്നാണ് സന്ധ്യ ബസിൽ കയറുന്നത്. ഇതിനിടയ്ക്കുള്ള പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ നിന്നാണ് മദ്യപിച്ചയാൾ സന്ധ്യയുടെ അടുത്ത് വന്നിരുന്നത്. ലൈംഗികച്ചുവയോടുള്ള സംസാരം തുടങ്ങിയതോടെ പുറകിലെ സീറ്റിലേക്ക് മാറിയിരിക്കാൻ പറഞ്ഞു.
കേൾക്കാത്തതിനെ തുടർന്ന് കണ്ടക്ടറോട് സന്ധ്യ പരാതി പറയുകയും മദ്യപാനിയെ മാറ്റിയിരുത്തുകയുമായിരുന്നു. എഴുന്നേൽക്കുന്നതിനിടെ സന്ധ്യയെയും കണ്ടക്ടറെയും അസഭ്യം പറഞ്ഞാണ് ഇയാൾ എണീറ്റത്. പിന്നാലെ ബസിൽ നിന്നും ഇറങ്ങുകയും ചെയ്തു. ബസ് എടുക്കാൻ തുടങ്ങിയപ്പോൾ സന്ധ്യയുടെ അടുത്തെത്തി വീണ്ടും അശ്ലീലവർത്തമാനം പറഞ്ഞു.
പിന്നാലെ ദേഹത്ത് സ്പർശിക്കുകയും ചെയ്തു. ദേഷ്യം സഹിക്കാനാകാതെയാണ് ബസിൽ നിന്നും അയാളെ തല്ലിയത്. ബസിലുണ്ടായിരുന്നവർ പിന്തുണച്ചെങ്കിലും അവരോടെല്ലാം മാറി നിൽക്കാൻ പറയുകയായിരുന്നു. അവർ അടിച്ചാൽ കേസ് മാറും. എന്നോട് മോശമായി പ്രതികരിച്ചയാളെ ഞാൻ തന്നെ അല്ലേ തല്ലേണ്ടതെന്നും സന്ധ്യ ചോദിക്കുന്നു.