ഇന്ത്യയും മോദിയും കാണിച്ച വഴിയേ പാകിസ്ഥാനും, തീരുമാനം നിലയില്ലാ കയത്തിൽ വീഴുമെന്ന് ഉറപ്പായപ്പോൾ
കറാച്ചി: ഇന്ത്യൻ സർക്കാർ കാണിച്ച വഴിയേ പാകിസ്ഥാനും നീങ്ങുന്നു. ഇന്ത്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ എണ്ണ വാങ്ങാനാണ് പാകിസ്ഥാന്റെ നീക്കം. വിദേശകാര്യ വക്താവ് അസിം ഇഫ്തിഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിസവം പാകിസ്ഥാൻ ഒരു ലിറ്റർ പെട്രോളിന് ഒറ്റയടിക്ക് മുപ്പത് രൂപ വർദ്ധിപ്പിച്ചിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇതാണ് റഷ്യയിൽ നിന്ന് എണ്ണവാങ്ങാനുളള നീക്കം വേഗത്തിലാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. തങ്ങളുടെ തുറന്ന വിദേശ നയത്തിന്റെ ഭാഗമാണ് റഷ്യയിൽ നിന്ന് എണ്ണ വങ്ങാനുളള തീരുമാനമെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. എണ്ണയ്ക്കൊപ്പം ഭക്ഷ്യ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ രാജ്യത്തിന് താൽപ്പര്യമുണ്ടെന്നും വക്താവ് പറഞ്ഞു.
യുക്രെയിനിൽ ആക്രമണം നടത്തിയതോടെ റഷ്യയ്ക്കുമേൽ അമേരിക്ക ഉൾപ്പടെയുള്ള പല രാജ്യങ്ങളും ഉപരോധം കർശനമാക്കിയിരിക്കുകയാണ്. റഷ്യയിൽ നിന്ന് അവർ എണ്ണ വാങ്ങുന്നത് നിറുത്തി. ഇതോടെയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തീരെ കുറഞ്ഞ നിരക്കിൽ എണ്ണ നൽകാമെന്ന വാഗ്ദ്ധാനം റഷ്യ മുന്നോട്ടുവച്ചത്. ഇത് ഇന്ത്യ സ്വീകരിക്കുകയായിരുന്നു. റഷ്യൻ എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണെമന്ന് അമേരിക്ക ഉൾപ്പടെ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തയ്യാറായില്ല. ഈ നീക്കമാണ് ലോകത്ത് പെട്രോൾ ഡീസൽ വിലകൾ പിടിച്ചുനിർത്താൻ ഇന്ത്യക്കായത്.
അന്താരാഷ്ട്ര നാണയ നിധിയിൽ (ഐ എം എഫ്) നിന്നും വായ്പ ഉൾപ്പടെ ലഭിക്കുന്നതിനുവേണ്ടിയാണ് കഴിഞ്ഞദിവസം പെട്രോൾ വില കൂട്ടിയതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം. ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 179.86 രൂപയും ഡീസലിന് 174.15 രൂപയുമായാണ് വില . ഇതിന് പുറമേ മണ്ണെണ്ണയ്ക്കും മുപ്പത് രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മണ്ണെണ്ണ 155.56 രൂപയായും ഉയർന്നു. വില വർദ്ധിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്നും, ഐ എം എഫ് പരിപാടിയുടെ പുനരുജ്ജീവനം ഉറപ്പാക്കാനാണ് വില കൂട്ടാൻ തീരുമാനിച്ചതെന്നാണ് ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞത്. വില വർദ്ധിപ്പിച്ചിട്ടു പോലും ഡീസൽ വിലയിൽ ലിറ്ററിന് 56 രൂപ നഷ്ടം നേരിടുന്നുണ്ടെന്ന് പാക് മന്ത്രി പറഞ്ഞു. ഇതോടെ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നുണ്ട്. അടുത്ത മാസം അവതരിപ്പിക്കുന്ന വാർഷിക ബജറ്റിന് മുമ്പ് ധനക്കമ്മി കുറയ്ക്കുന്നതിന് എണ്ണ, ഊർജ മേഖലകളിലെ സബ്സിഡി പിൻവലിക്കാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് വിലവർദ്ധന നടപ്പിലാക്കുന്നത്.
അടുത്തിടെ അധികാരം നഷ്ടപ്പെട്ട ഇമ്രാൻ ഖാൻ അധികാരത്തിലിരുന്ന അവസാന നാളുകളിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതോടെ എണ്ണയ്ക്ക് സബ്സിഡി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഭക്ഷ്യ ധാന്യത്തിനുൾപ്പടെ കടുത്ത ക്ഷാമാമാണ് നേരിടുന്നത്.