തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ ബി.ജെ.പി. തന്നെ നിശ്ചയിക്കട്ടെയെന്നും കെ. സുരേന്ദ്രന്റെ പേര് ഉയരുകയാണെങ്കില്‍ എതിര്‍ക്കേണ്ടെന്നും ആര്.എസ്.എസ്. തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പ്രചാരണം ചെറുക്കാനുള്ള നടപടികളുടെ ഏകോപനച്ചുമതല അമിത് ഷാ സുരേന്ദ്രനു നൽകിയതിന് പിന്നാലെയാണ് ആർഎസ്എസ് തീരുമാനം സംസ്ഥാന അധ്യക്ഷന്റെ കസേര ഒഴിഞ്ഞുകിടക്കുന്നത് പ്രതിരോധത്തിന്റെ കരുത്തുകുറച്ച സാഹചര്യത്തിലാണു സുരേന്ദ്രനെ ചുമതലയേല്‍പ്പിച്ചത്.
നാളെ മുതല്‍ മൂന്നു ദിവസം ജില്ലാ തലങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സുരേന്ദ്രന് ഏകോപിപ്പിക്കേണ്ടത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീര്‍, പാര്‍ട്ടി വക്താവ് എ. ഗോപാലകൃഷ്ണന്, അഡ്വ. ജയസൂര്യന്‍ എന്നിവരാണ് ഏകോപന സമിതി അംഗങ്ങള്‍.
തുടര്‍ന്ന് മണ്ഡലാടിസ്ഥാനത്തില്‍ 150 കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് പ്രചാരണം ശക്തമാക്കാനും ആര്.എസ്.എസിന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.തമിഴിെശെ സുന്ദര്‍രാജനു ഗവര്‍ണര്‍ സ്ഥാനം ലഭിച്ചതോടെ തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ സുഖ്റാം ഓറോണ്‍ രാജിവച്ച ഒഴിവില്‍ ഝാര്‍ഖണ്ഡിലും പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തണം. അതിനൊപ്പം കേരളത്തിലെ അധ്യക്ഷനെയും പ്രഖ്യാപിക്കാനാണു നീക്കം.
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷനാക്കണമെന്ന ആര്.എസ്.എസിന്റെ ആവശ്യത്തോടു ബി.ജെ.പി. കേന്ദ്ര നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. പാര്‍ട്ടിയെ നയിക്കുന്നതില്‍ കുമ്മനം പരാജയപ്പെട്ടെന്നു വിലയിരുത്തിയ ബി.എല്‍. സന്തോഷാണ് നിലവില്‍ ബി.ജെ.പി. കേന്ദ്ര സംഘടനാ സെക്രട്ടറി. ഗവര്‍ണറായിരുന്ന കുമ്മനം വീണ്ടും സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനോടു സംഘടനയില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നതോടെയാണ് ആര്.എസ്.എസ്. നേതൃത്വം പിന്മാറിയത്. നേരത്തേ സുരേന്ദ്രനെ എതിര്ത്തപ്പോഴുണ്ടായിരുന്ന സാഹചര്യം മാറിയെന്നും തങ്ങള്‍ നിര്‍ദേശിച്ച കുമ്മനത്തിനും തുടര്‍ന്നു പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും രാഷ്ട്രീയ സാഹചര്യങ്ങളിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നും വിലയിരുത്തിക്കൂടിയാണു പിന്മാറ്റം.
കുമ്മനത്തിനും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും ദേശീയ നേതൃത്വത്തില്‍ സ്ഥാനം പരിഗണനയിലുണ്ട്. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷിനെതിരേ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാനും ആലോചിക്കുന്നുണ്ട്. നിലവിലെ സഹ സംഘടനാ സെക്രട്ടറി സുഭാഷിനെ സംഘടനാ സെക്രട്ടറിയാക്കി നിശ്ചയിക്കാനാണു നീക്കം. വിജ്ഞാന് ഭാരതി അഖിലേന്ത്യാ സെക്രട്ടറി ജനറലായിരുന്ന ജയകുമാറിനെയും പരിഗണിക്കുന്നു.