കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയാന്‍ ശക്തമായ നടപടി തുടരും -ജില്ലാ കളക്ടര്‍
കാസർകോട് :ജില്ലയില്‍ കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന് ശക്തമായ നടപടി തുടരും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടി തുടരും. പരിശോധന ഊര്‍ജിതമാക്കും.
മൊത്തവ്യാപാരികള്‍ ജയ അരി പൂഴ്ത്തി വെക്കുന്നതായുള്ള സംസ്ഥാന തലത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കുന്നതിന് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദുവിന് നിര്‍ദ്ദേശം നല്കി. സിവില്‍ സപ്ലൈസ്, റവന്യൂ, പോലീസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ജില്ലയില്‍ ജയ അരി ലഭ്യമാണെന്നും പൂഴ്ത്തി വെക്കുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വിപണിയില്‍ നിശ്ചിത വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സ്ക്വാഡ് പരിശോധന വിപുലപ്പെടുത്തും. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, എ ഡി എം എ കെ രമേന്ദ്രന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.