തിളക്കം കൂട്ടാൻ പാറ്റയെ തുരത്തുന്ന ഹിറ്റ്, മീൻ വിപണിയിലെ പുതിയ തന്ത്രമിങ്ങനെ
ഇടവപ്പാതി തുടങ്ങും മുൻപേ വേനൽമഴയിൽ പുഴയും തോടുകളും നിറയാൻ തുടങ്ങിയതോടെ വിപണികളിൽ നിറയുന്നത് പുഴകളിലേയും അഴിമുഖങ്ങളിലേയും കായലിലേയും മീനുകൾ. വീടുകളിൽ വളർത്തുന്ന മീനുകൾക്കും ആവശ്യക്കാരേറെയുണ്ട്. തുലാവർഷം നീണ്ടുനിൽക്കുകയും വേനൽമഴ കടുക്കുകയും ചെയ്തതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് ജലാശയങ്ങൾ ജലസമൃദ്ധമാണ്. മാത്രമല്ല, കാലാവസ്ഥ തകിടം മറിഞ്ഞപ്പോൾ കടൽമീനുകൾക്ക് ക്ഷാമം രൂക്ഷമാകുകയും ചെയ്തു. കാലംതെറ്റി എത്തിയ മഴയും കാറ്റും കാരണം കടലിൽ പോകുന്നതിന് വിലക്കുണ്ടായി. പരിശോധനകളും നടപടികളും കടുത്തിട്ടും വിഷാംശമുള്ള കടൽമീനുകൾ വ്യാപകമാണ്. ഐസിൽ ഫോർമാലിൻ ചേർത്താണ് ഭൂരിഭാഗം മീനുകളുമെത്തുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിഷമീനുകളുടെ വില്പന പൊടിപൊടിക്കുകയാണ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻകറി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതും വലിയ കോളിളക്കങ്ങൾക്ക് വഴിവെച്ചതും ആഴ്ചകളും കഴിഞ്ഞ് തീൻമേശയിലെത്തുന്ന മീനിന്റെ രുചിക്കുറവുംകൂടിയായപ്പോൾ ജനം മാറിച്ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണ് പുഴമീനുകൾക്ക് ഡിമാൻഡ് കൂടിയത്.കൊവിഡിന്റെ രണ്ടുവർഷം മറ്റു ജോലികൾ തടസ്സപ്പെട്ടതോടെ മീൻവളർത്തൽ തുടങ്ങിയ നിരവധിപ്പേരുണ്ട്. നേരംപോക്കിന് ഈ കൃഷി തുടങ്ങിയവർ ഇപ്പോൾ അതൊരു വരുമാനമാർഗമാക്കി. വലിയ മുടക്കുമുതലില്ലാതെ സാമാന്യം നല്ല വില ലഭിക്കുന്നു എന്നത് ചെറുപ്പക്കാർക്ക് ആശയും ആവേശവുമായി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയും പലരും വീടുകളിൽ കുളം നിർമ്മിച്ച് മീൻ വളർത്തിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലും പൊതുജലാശയങ്ങളിലും മറ്റും ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വരാൽ, തിരുത, ചെമ്പല്ലി തുടങ്ങി നിരവധി മീനുകൾ ഇങ്ങനെ വിപണിയിലെത്തുന്നുണ്ട്. ഇവയ്ക്ക് വിലയും കൂടിയിട്ടുണ്ട്.