യുവതിയുടെ മൃതദേഹം ചാക്കിലാക്കി റെയിൽവേ ട്രാക്കിൽ തള്ളി, അരുംകൊല നടത്തിയത് ഇരുപത്തൊന്നുകാരൻ
മുംബൈ : കടംവാങ്ങിയ 3000 രൂപ തിരികെ ചോദിച്ചതിലുള്ള ദേഷ്യത്തിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നശേഷം മൃതദേഹം ചാക്കിലാക്കി റെയിൽവേലൈനിൽ തള്ളി. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ എന്ന ഇരുപത്തെട്ടുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് വികാസ് ഖൈര്നാൻ എന്ന 21 കാരനാണ് പിടിയിലാണ്. ട്രെയിനിൽ നിന്നാണ് മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് തള്ളിയത്.റെയിൽപാളം പരിശോധിക്കാൻ എത്തിയ ജീവനക്കാരാണ് സംശയാസ്പദമായ നിലയിൽ ചാക്കുകെട്ട് കണ്ടത്. ഉള്ളിൽ മൃതദേഹമാണെന്ന് വ്യക്തമായതോടെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് സരികയാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സരികയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് നേരത്തേ പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വികാസാണ് കൊലയാളിയെന്ന് വ്യക്തമായത്. ടോയ്ലറ്റിൽ വച്ച് കാെലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് ലോക്കൽ ട്രെയിനിൽ കയറ്റിയാണ് ഉപേക്ഷിക്കാൻ കൊണ്ടുപോയത്. മൃതദേഹത്തിൽ നിരവധി കുത്തുകളേറ്റിരുന്നു.ഒരു വീട്ടിലെ ജോലിക്കാരാണ് ഇരുവരും. മൂന്നുവർഷമായി ഇവർ പരിചയത്തിലായിരുന്നു. പ്രതിയുടെ മൊഴി മുഴുവൻ പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.