പ്രവാസിയെ മർദിച്ചുകൊന്ന കേസ്; ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും
മലപ്പുറം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. അഗളി സ്വദേശി അബ്ദുൾ ജലീലാണ് മരിച്ചത്. കേസിൽ മുഖ്യപ്രതിയായ അട്ടപ്പാമേലാറ്റൂര് ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് പിടിയിലായത്.
അക്കപ്പറമ്പിൽ നിന്നാണ് യഹിയയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.
ഈ മാസം പതിനഞ്ചിനാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. ബന്ധുക്കൾ വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയെങ്കിലും സുഹൃത്തിനൊപ്പം വരാമെന്ന് ജലീൽ അറിയിച്ചു. പിന്നീട് വിവരമൊന്നുമില്ലാതായി. ഇതോടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ യഹിയ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു.