പകവീട്ടലാകരുത് വധശിക്ഷ; പുതിയ മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി
ന്യൂഡൽഹി: വധശിക്ഷയിൽ പുതിയ മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി. വിചാരണകോടതികൾ പകവീട്ടൽ പോലെയാണ് വധശിക്ഷ വിധിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണ ഘട്ടത്തിൽ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാദ്ധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബപശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും ശേഖരിക്കണം.
ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ വധശിക്ഷയിലേക്ക് പോകാവൂയെന്നാണ് നിർദേശം. സുപ്രീംകോടതി ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് മാർഗനിർദേശം.
2015ൽ മദ്ധ്യപ്രദേശിൽ നടന്ന ഒരു കേസിന്റെ വിധിപ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹൈക്കോടതി ശരിവച്ച ആറിൽ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കിയ ശേഷമായിരുന്നു കോടതി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.