വിതുരയിൽ കാട്ടുപന്നിയെ കൊല്ലാൻ വച്ച കെണിയിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: വിതുരയിൽ കാട്ടുപന്നിയെ കൊല്ലാൻ സ്ഥാപിച്ച വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65വയസ് പ്രായം തോന്നിക്കുന്ന മദ്ധ്യവയസ്കനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ രീതിയിൽ മരണം സംഭവിച്ചിരുന്നു.
വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയിൽ ഇത് തടയാൻ കമ്പിയിലൂടെ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.