വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം, താലികെട്ടിയതിന് പിന്നാലെ വധുവിനെ ബന്ധുക്കൾ മടക്കിക്കൊണ്ടുപോയി; പള്ളിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം: വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം, താലികെട്ടിന് ശേഷം വധുവിനെ ബന്ധുക്കൾ തിരികെ കൊണ്ടുപോയി. പാപ്പനംകോട് സ്വദേശിയും ഒറ്റശേഖരമംഗലം സ്വദേശിനിയുമായുള്ള വിവാഹത്തിനിടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
ക്രൈസ്തവ ആചാരപ്രകാരമുള്ള ശ്രുശ്രൂഷകൾ ആദ്യഘട്ടം പൂർത്തിയാക്കി. വരൻ വധുവിന് താലി കെട്ടി. ആൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടിയെടുക്കലായിരുന്നു അടുത്ത ചടങ്ങ്. എന്നാൽ വരൻ ഇതിന് തയ്യാറായില്ല. രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ തയ്യാറാകാതായതോടെ എല്ലാവരും അദ്യമൊന്ന് അമ്പരന്നു.
വൈദികരും ബന്ധുക്കളും നിർബന്ധിച്ചിട്ടും രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ വരൻ തയ്യാറാകാതായതോടെയാണ് ബന്ധുക്കൾ വധുവിനെ മടക്കിക്കൊണ്ടുപോയത്. തുടർന്ന് വരനും കൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി വധുവിനെ ബന്ധുക്കൾ കൊണ്ടുപോയെന്ന് പരാതിപ്പെട്ടു.എന്നാൽ രജിസ്റ്ററിൽ ഒപ്പുവയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിന് രേഖയില്ലെന്ന് പൊലീസ് അറിയിച്ചതോടെ വരനും സംഘവും തിരിച്ചുപോയി.