പൊലീസുകാരുടെ മരണത്തോടെ അനാഥമായത് രണ്ട് കുടുംബങ്ങൾ; അശോകിനെ മരണം തട്ടിയെടുത്തത് പുതിയ വീട്ടിൽ താമസിച്ച് നാല് മാസത്തിനിപ്പുറം
പാലക്കാട്: മുട്ടിക്കുളങ്ങര കെ എ പി രണ്ട് ബറ്റാലിയൻ ക്യാമ്പിലെ പൊലീസുകാരായ അശോകിന്റെയും മോഹൻദാസിന്റെ വിയോഗത്തോടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. അശോക് ക്യാമ്പിലെ അസി. കമാൻഡർ ആയ ഭാര്യ സിനിക്കും മകൾക്കുമൊപ്പം ക്വാർട്ടേഴ്സിലായിരുന്നു താമസം.ഒരു വർഷം മുമ്പ് അശോകിന്റെ വീടുപണി പൂർത്തിയായി. നാല് മാസം മുമ്പ് മകളുടെ പിറന്നാളും വീടിന്റെ കയറിത്താമസവും ഒരുമിച്ച് ആഘോഷിച്ചു. ഏത് പൊതുകാര്യത്തിലും സജീവമായി പങ്കെടുത്തിരുന്ന ആളാണ് അശോകെന്ന് നാട്ടുകാർ അനുസ്മരിച്ചു. ‘കുഞ്ഞുവീട്ടിൽ’ എത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നൂറ് കണക്കിനാളുകൾ എത്തിയിരുന്നു.
മോഹൻദാസിന്റെ വേർപാട് ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതുവരെ സാധിച്ചിട്ടില്ല. പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയ്ക്കും മകനുമൊപ്പമാണ് താമസമെങ്കിലും ഇടയ്ക്കിടെ വീട്ടിലെത്തി അമ്മയേയും സഹോദരങ്ങളെയും കാണുമായിരുന്നു.ഏഴ് സഹോദരങ്ങളാണ് മോഹൻദാസിനുള്ളത്. മോഹൻദാസ് അടക്കം മൂന്ന് പേർ പൊലീസുകാരാണ്. നല്ലൊരു ഗായകൻ കൂടിയായിരുന്നു മോഹൻദാസെന്ന് സുഹൃത്തുക്കൾ പറയുന്നു.