ദിലീപ് ആ ചാറ്റുകൾ നശിപ്പിച്ചു; വിമാനടിക്കറ്റും സിസിടിവി ദൃശ്യങ്ങളും അതിന്റെ തെളിവാണ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഫോണിലെ ചാറ്റുകളുടക്കമുള്ള തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ. മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാനായി അഭിഭാഷകൻ മുംബയിൽ പോയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മുംബയിലേക്ക് പോയതിന്റെ വിമാനടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ഇതിന്റെ തെളിവാണ്. ദിലീപിന്റെ ഫോൺ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്. കേസിലെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്.
ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചിരുന്നു. അതിന്റെ ശാസ്ത്രീയ പരിശോധനാറിപ്പോർട്ടുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്താണ് ബന്ധമുള്ളതെന്നായിരുന്നു കോടതി ചോദിച്ചത്. ബന്ധമുണ്ടെന്ന് ആദ്യം തെളിയിച്ചാൽ മാത്രമേ തെളിവ് നശിപ്പിച്ചൂവെന്ന കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്റെ വാദങ്ങളെ കോടതി വിമർശിച്ചത്.