സംസ്ഥാനത്ത് അതിതീവ്രമഴ; കാസർകോട് ,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്;
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരും.ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭ വരെ നിലനില്ക്കുന്ന ന്യൂനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയുടെ ശക്തി കൂട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും നിർദ്ദേശം ലംഘിച്ച് കടലിൽ പോയ മൂന്നു മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. മൂന്നുപേരെയും വിഴിഞ്ഞം കോസ്റ്റൽ പൊലീസ് രക്ഷിച്ചു ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് വാഹനം പൂർണ്ണമായും തകർന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മഴയുടെ ശക്തി വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ദുരന്ത സാദ്ധ്യത മേഖലകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കി പൊലീസിനും ഫയർഫോഴ്സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറാനും നിർദേശം നൽകി.
നദികളിൽ എക്കൽ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം. മഴയുടെ ശക്തി കൂടുന്നതിനാൽ ക്യാമ്പുകൾ വേണ്ട ഇടങ്ങളിൽ അവ എത്രയും പെട്ടെന്ന് സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.