ഗേള്‍സ് സ്കൂളില്‍ വിദ്യാര്‍ത്ഥിനികൾ തമ്മിൽ റോഡിൽ പൊരിഞ്ഞ അടി വീഡിയോ വൈറൽ
ബെംഗളൂരു: ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്കൂളില്‍ വിദ്യാര്‍ത്ഥിനികളാണ് റോഡിൽ കിടന്ന് സംഘര്‍ഷമുണ്ടാക്കിയത്. സ്കൂളിന് പരിസരത്തെ റോഡില്‍ പരസ്പരം ഏറ്റുമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്കൂളില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനികളാണ് ഏറെ അക്രമാസക്തമായി റോഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. ഇവര്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും മുടി പിടിച്ച് വലിക്കുന്നതും അസഭ്യം പറയുന്നതും എല്ലാം വീഡിയോയില്‍ കാണാം
ചില വിദ്യാത്ഥികളുടെ മാതാപിതാക്കളും അക്രമാസക്തമായ കലഹത്തില്‍ പങ്കുചേരുന്നതായി കാണാം. ചില വിദ്യാര്‍ത്ഥികള്‍ വടികള്‍ ഉപയോഗിച്ചും സഹ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നുണ്ട്. അതേ സമയം ഒരു വിദ്യാര്‍ത്ഥി തന്റെ സഹപാഠിയെ മുടിയില്‍ പിടിച്ച് വലിച്ച് കോണിപ്പടിയില്‍ നിന്ന് താഴെയിടാന്‍ ശ്രമിക്കുന്നതും പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ ഉണ്ട്. അക്രമാസക്തമായ സംഘര്‍ഷത്തില്‍ പലര്‍ക്കും പരിക്ക് സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. സംഘര്‍ഷത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഏറെ വിവാദാമായ ഈ സംഭവത്തില്‍ സ്കൂളിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല
ചില വഴിയാത്രക്കാരാണ് വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത്. രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വീഡിയോ കണ്ട ചിലര്‍ അഭിപ്രായപ്പെട്ടു. അതില്‍ ഒരു സ്കൂള്‍ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്കൂള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ ഏറെ പ്രശസ്തമായ സ്കൂളുകളില്‍ ഒന്നാണ് ഇത്. എന്നാല്‍ ഈ സംഭവം പുറത്ത് വന്നതോടെ സ്കൂളിനാകെ നാണക്കേടായിരിക്കുകയാണ്. വ്യത്യസ്തമായ യൂണിഫോം ധരിച്ച ചില ആണ്‍കുട്ടികളേയും വീഡിയോയില്‍ കാണാം.