ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; രാജിക്കത്തിൽ മുതിർന്ന നേതാക്കൾക്കെതിരെയും രൂക്ഷ വിമർശനം
ഗാന്ധിനഗർ: ഗുജറാത്തിൽ സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകൾ രൂക്ഷമായതോടെ പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം പുറത്തുവിട്ടത്. രാജിക്കത്തിന്റെ ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയിലെ പ്രാഥമിക അംഗത്വം ഉൾപ്പടെയുള്ള എന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ധീരമായി രാജി വയ്ക്കുന്നു. എന്റെ ഈ തീരുമാനത്തെ ഗുജറാത്തിലെ ജനങ്ങളും എന്റെ എല്ലാ സഹപ്രവർത്തകരും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവയ്പ്പിന് ശേഷം ഭാവിയിൽ ഗുജറാത്തിന് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിയെ പ്രതിരോധത്തലാക്കിയുള്ള പട്ടേലിന്റെ തീരുമാനം. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്ക് കൈമാറുകയും ചെയ്തു.
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരായുള്ള രൂക്ഷ വിമർശനവും രാജിക്കത്തിലുണ്ട്. ഗുജറാത്തിലെ വലിയ നേതാക്കൾക്കൊന്നും സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ താത്പര്യമില്ല. അവർ അതിൽ നിന്നെല്ലാം അകലെയാണ്. ഡൽഹിയിൽ നിന്ന് വന്ന നേതാക്കൾക്ക് കൃത്യയസമയത്ത് ചിക്കൻ സാൻഡ്വിച്ച് എത്തിക്കുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്.
പാർട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കാൻ താൻ പരമാവധി തവണ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് രാജ്യത്തിന്റെയും സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് നിരന്തരം പ്രവർത്തിക്കുന്നതെന്നും പട്ടേൽ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചിന്തൻ ശിബിരത്തിലും ഹാർദിക് പട്ടേൽ പങ്കെടുത്തിരുന്നില്ല. നരേഷ് പട്ടേലിനെപ്പോലെയുള്ള നേതാക്കളെ അപമാനിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതിന് സ്വന്തം പാർട്ടിക്കെതിരെ ആഞ്ഞടിച്ച പട്ടേൽ 370-ാം വകുപ്പ് റദ്ദാക്കിയതിനെയും അയോദ്ധ്യാ ക്ഷേത്ര നിർമ്മാണത്തെയും സംബന്ധിച്ച് ബിജെപിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. വൈകാതെ തന്നെ പട്ടേലും ബിജെപിയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.