റിഫയുടെ മരണത്തിൽ ദുരൂഹതയില്ല; തെളിവുകൾ വ്യക്തമാക്കുന്നത് തൂങ്ങിമരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു തൂങ്ങി മരിച്ചതാണെന്ന് പോസ്ററ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ പാട് തൂങ്ങിമരണത്തിന്റേതാണെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ ഫലം കൂടി വരാനുണ്ട്.മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനാണ് മൃതദേഹം പാവണ്ടൂരിലെത്തിച്ച് ഖബറടക്കിയത്. മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നും ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയങ്ങളുണ്ടെന്നും കാട്ടിയാണ് റിഫയുടെ കുടുംബം കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.റിഫയുടെ മരണത്തിന് പിന്നിൽ ഭർത്താവും കാസർകോട് സ്വദേശിയുമായ മെഹ്നാസാ(26)ണെന്ന് റിഫയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.മരണം നടന്ന ദിവസത്തിന് തലേന്ന് രാത്രി ഒൻപതിന് ജോലിസ്ഥലത്ത് നിന്നും മടങ്ങിയെത്തിയ റിഫ നാട്ടിലുളള രണ്ട് വയസുകാരൻ മകനോടും മാതാപിതാക്കളോടും വീഡിയോകോൾ വഴി സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് റിഫ മരിച്ചെന്ന വിവരം അറിഞ്ഞതാണ് മരണത്തിൽ സംശയം തോന്നാൻ കാരണമായത്.മാത്രമല്ല ദുബായിൽ പോസ്റ്റ്മോർട്ടം നടത്തിയെന്നാണ് മെഹ്നാസ് അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് അരമണിക്കൂറിനകം ഖബറടക്കം നടത്താനും നിർബന്ധിച്ചു. ഇതാണ് കുടുംബത്തിന്റെ സംശയം വർദ്ധിപ്പിച്ചത്.