ഗ്യാൻവാപി മസ്ജിദിൽ വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കോടതിവിധി ഏകപക്ഷീയം: പോപുലർ ഫ്രണ്ട്
ഗ്യാൻവാപി മസ്ജിദിനുള്ളിൽ ഇസ്ലാമിക വിശ്വാസികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാരാണസി കോടതിവിധി ഏകപക്ഷീയമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം അഭിപ്രായപ്പെട്ടു. ഉത്തരവ് നീതിയുടെ താൽപ്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദിലെ കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിന്റെ ശരിയായ പരിശോധന നടത്തും മുമ്പ് സർവേയുടെ അവകാശവാദങ്ങൾ കോടതി മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇസ്ലാമിക വിശ്വാസികൾക്ക് പ്രവേശനത്തിനും വുദു ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് വിചിത്രവും ദേശീയ പ്രാധാന്യമുള്ളതും സെൻസിറ്റീവുമായ ഒരു വിഷയത്തിൽ നീതിയുടെ താൽപ്പര്യത്തിന് തികച്ചും എതിരുമാണ്. മസ്ജിദിനെക്കുറിച്ചുള്ള ഹിന്ദുത്വ പാർട്ടികളുടെ അവകാശവാദങ്ങളോട് കോടതി പക്ഷം ചേരുകയാണ് ചെയ്തിട്ടുള്ളത്.
ജുഡീഷ്യറിയുടെ ഇത്തരം നിലപാട് രാജ്യത്തെ സാമുദായിക സൗഹാർദത്തെ തകർക്കുന്നതാണ്. 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിന്റെ ഗുരുതരമായ ലംഘനമായ ഹരജികൾ കോടതി പരിഗണിക്കാൻ പാടില്ലായിരുന്നു.
ഹിന്ദുത്വ ശക്തികളെ കൂടുതൽ ന്യൂനപക്ഷ ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് കേസിന്റെ പുരോഗതി.
നീതിയും സാമുദായിക സൗഹാർദ്ദവും ആഗ്രഹിക്കുന്ന രാജ്യത്തെ ഏതൊരു പൗരനും ഇത് ആശങ്കയുളവാക്കുന്നതാണ്. കോടതിവിധി ഉടൻ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.