തിരുവനന്തപുരം : ഉരുൾപൊട്ടലിലും പേമാരിയിലും നാശനഷ്ടം സംഭവിച്ച 2, 55, 427 കുടുംബങ്ങൾക്ക് സര്‍ക്കാര്‍ 255.42 കോടിരൂപ (255,42,70,000) സഹായം നൽകി. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ആദ്യഘട്ട സഹായം നൽകിയത്. ഇതിൽ ക്യാമ്പിൽ വരാതെ ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 1,17,99 കുടുംബങ്ങൾക്ക് 117.99 കോടിയും സർക്കാർ ക്യാമ്പുകളിൽ കഴിഞ്ഞ 1,37,428 കുടുംബങ്ങൾക്ക് 137,42 , 80,000 രൂപയും നൽകി. ബന്ധുവീടുകളിലേക്ക് മാറിയ ഏതാനും കുടുംബങ്ങളുടെ പട്ടിക കൂടി അന്തിമമാക്കാനുണ്ട്. ഇവര്‍ക്കും 10,000 രൂപ വീതം നൽകും.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ബന്ധുവീടുകളിലേക്കും മറ്റും മാറി തമസിച്ചവർക്കും ധനസഹായം അനുവദിച്ചത്. പഞ്ചായത്ത്, റെവന്യൂ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയാണ് ഈ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വർഷം സർക്കാർ നടത്തിയ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് മാത്രമായിരുന്നു സഹായം. കോഴിക്കോട് ജില്ലയിലാണ് ബന്ധുവീടുകളിലേക്ക് മാറി താമസിച്ച കൂടുതൽ കുടുംബങ്ങൾക്ക് സഹായം ലഭിച്ചത്. 22, 551 കുടുംബങ്ങൾക്ക് 22.55 കോടി നല്കി. മലപ്പുറത്ത് 22,246 കുടുംബങ്ങൾക്ക് 22.24 കോടിയും തൃശൂരില്‍ 22063 കുടുംബങ്ങൾക്ക് 22.6 കോടിയും നല്കി. വയനാട്ടില്‍ 2890 കുടുംബങ്ങൾക്ക് 2.89 കോടി ലഭിച്ചു.
കൊല്ലത്ത് 221, പത്തനംതിട്ടയിൽ 383, ആലപ്പുഴയിൽ 10193, കോട്ടയം 14622, എറണാകുളം 8121 , പാലക്കാട് 3366, കണ്ണൂർ 8224, ഇടുക്കി 183, കാസർകോട് 2874 കുടുംബങ്ങൾക്കും 10,000 രൂപ വീതം ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 62 കുടുംബങ്ങൾക്ക് സഹായം നല്കി. ഏതാനും കുടുംബങ്ങളുടെ പട്ടികഅന്തിമ പരിശോധനയിലാണ്. ഇതിന് താമസിയാതെ അംഗീകാരം നൽകും.