പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു; വിട പറഞ്ഞത് സന്തൂറിനെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ സംഗീതജ്ഞൻ
മുംബയ് : പ്രശസ്ത സംഗീത സംവിധായകനും സന്തൂർ വാദകനുമായിരുന്ന പണ്ഡിറ്റ് ശിവകുമാർ ശർമ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വൃക്കരോഗ ബാധയെ തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ലോക പ്രശസ്തമാക്കിയത് ഇദ്ദേഹമാണ്. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കവേയാണ് മരണം സംഭവിച്ചത്.1938 ജനുവരി 13ന് ജമ്മുവിലാണ് ശിവ്കുമാർ ശർമ ജനിച്ചത്. ശാന്താറാമിന്റെ ജനക് ജനക് പായൽ ബജേ എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള വരവ് അറിയിച്ചത്. 1967ൽ പുല്ലാങ്കുഴൽ വാദകനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയും ശിവ്കുമാർ ശർമയുമായി ചേർന്ന് പുറത്തിറക്കിയ കോൾ ഒഫ് ദ വാലി എന്ന സംഗീത ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടു.1991 ൽ പത്മശ്രീ, 2001ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. സിത്താർ വാദകയായ മനോരമ ശര്‍മയാണ് ഭാര്യ. പ്രശസ്ത സന്തൂർ വാദകൻ രാഹുൽ ശർമയും രോഹിത് ശർമയും മക്കളാണ്. ഫോക്സ് ഫിലിംസിൽ രാജ്യാന്തര റിലീസിംഗ് വിഭാഗം തലവനാണ് രോഹിത്.