സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുൾപ്പടെ നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ ഊർജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പരിശോധന നടന്നത്.നന്ദൻകോട് ‘ഇറാനി കുഴിമന്തിയിൽ’ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നൽകി. പൊറ്റക്കുഴി ‘മൂൺ സിറ്റി തലശ്ശേരി ദം ബിരിയാണി’, നന്ദൻകോട് ‘ ടിഫിൻ സെന്റർ’ എന്നീ കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ബാഗുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.തിരുവനന്തപുരം കുന്നുകുഴിയിലുള്ള ആൺകുട്ടികളുടെ കെ പി ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. പഴകിയ മീനും ചപ്പാത്തിയും ഇവിടെ നിന്ന് പിടികൂടിയതോടെ അധികൃതർ ഹോസ്റ്റലിന് നോട്ടീസ് നൽകി.കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകളും പുരോഗമിക്കുകയാണ്. പഴകിയ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നിവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.’നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം പരിശോധനകൾ വ്യാപിപ്പിക്കുന്നത്. നല്ല ഭക്ഷണം കഴിക്കാൻ എത്തുന്നവരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം നൽകി ആരോഗ്യം നശിപ്പിക്കുകയും ഭക്ഷ്യ വിഷബാധയിലൂടെ മരണത്തിൽ വരെ എത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്.