ജഹാംഗീർപുരി ഒഴിപ്പിക്കൽ; ഷഹീൻബാഗിലും ഇടിച്ചുനിരത്തൽ നീക്കം, ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ജഹാംഗീർപുരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹർജികൾ പരിഗണിച്ച കോടതി നിലവിലെ സ്ഥിതി തുടരാനും എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. ഒഴിപ്പിക്കലിന് മുമ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്നതിൽ ഹർജിക്കാരോട് സത്യവാങ്മൂലം നൽകാനും ഡൽഹി കോർപ്പറേഷനോട് ഇക്കാര്യത്തിൽ എതിർസത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു. ഇതിലെ മറുപടികളും കോടതി പരിശോധിക്കും.അതേസമയം, ഷഹീൻബാഗിൽ ഇടിച്ചുനിരത്തൽ നീക്കം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ സ്ഥലവാസികൾ പ്രതിഷേധവുമായി എത്തി. ഇടിച്ചുനിരത്താനെത്തിയ ബുൾഡോസർ പ്രതിഷേധക്കാർ തടഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള ഉത്തരവ് വന്നിട്ടും പൊളിക്കൽ തുടരുന്നതിനെ ഗൗരവമായി കാണുന്നുവെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും കോടതി ഇന്ന് പരിഗണിക്കും.ജഹാംഗീർപുരി സംഘർഷത്തിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഡൽഹി രോഹിണി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി വിമർശിച്ചു.