കൊച്ചി മെട്രോയ്ക്ക് ഇനി മുതൽ പൊലീസ് കാവൽ ഇല്ല; പണം നൽകാത്തതിനാൽ സുരക്ഷ പിൻവലിച്ചു, ലാഭത്തിലാകുമ്പോൾ തരാമെന്ന് ബെഹ്റ
കൊച്ചി: മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിൻവലിച്ചു. നാല് വർഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നൽകാത്തതിനാലാണ് നടപടി. 35 കോടി രൂപയാണ് പൊലീസിന് ലഭിക്കാനുള്ളത്. 80 പൊലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.പൊലീസിന് നൽകാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയിൽ എം.ഡി ലോക്നാഥ് ബെഹ്റ പറയുന്നത്. മെട്രോ ലാഭത്തിലാകുന്ന സമയത്ത് പണം നൽകാമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. മുൻപ് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്ന സമയത്താണ് പണം വാങ്ങിയുള്ള സുരക്ഷ കരാർ ഉണ്ടാക്കിയത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കൊച്ചി മെട്രോ ഇപ്പോഴുള്ളത്. പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം. 2017 മുതല്‍ 2021 വരെയുള്ള കണക്കനുസരിച്ച് ഇതുവരെയുള്ള നഷ്ടം 1092 കോടിയാണ്. 7377 കോടി രൂപയാണ് മെട്രോ പദ്ധതി ചെലവ്.