43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ കേസ്. ധർമജന്റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. ആസിഫ് എന്നയാളാണ് പരാതി നൽകിയത്. തുടർന്ന് കൊച്ചി സെൻട്രൽ പൊലീസ് സംഭവത്തിൽ കേസെടുത്തു. ധർമജനെ കൂടാതെ മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്(40), നിബിന്(40), ഫെബിന്(37) എന്നിവര്‍ക്കെതിരെയും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയില്‍ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ല്‍ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധര്മജന് ബോള്‍ഗാട്ടിയെ പരിചയപ്പെട്ടത്. എറണാകുളം എംജി റോഡില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ്ബ് ഫ്രാഞ്ചൈസി വാഗ്ദ്ധാനം നല്‍കുകയും 10000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരന് പറയുന്നു. മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവുകൾ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.മൂവാറ്റുപുഴയില്‍ തുടങ്ങിയ ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തിവച്ചു. ഇതോടെ ബിസിനസ് താറുമാറിലാകുകയും വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുകയുമായിരുന്നു. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാതെ കോപ്പി നല്‍കുകയും പിന്നീടു നല്‍കാമെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ഇതിനിടെ ഫ്രാഞ്ചൈസിയ്ക്കായി പല കാരണങ്ങള്‍ പറഞ്ഞാണ് വന്‍ തുക കൈവശപ്പെടുത്തിയതെന്നു പരാതിക്കാരന് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ധര്‍മജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.