വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്; നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. തിരിച്ചുവരികയാണെങ്കിൽ പിടികൂടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി.
വിജയ് ബാബു ഗോവ വഴി വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ദുബായിൽവച്ച് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയതെന്നാണ് സൂചന. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം നടൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. ജാമ്യഹർജിയെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.