ഞങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല, ജീവനൊടുക്കേണ്ടിവരും; അയൽക്കാരനായ മുഖ്യമന്ത്രിയെ ഇപ്പോഴും വിശ്വാസമുണ്ടെന്ന് രേഷ്മയുടെ കുടുംബം
കണ്ണൂർ: തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണം അതിരുകടക്കുന്നെന്ന് ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച രേഷ്മയുടെ കുടുംബം. സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ ജീവനൊടുക്കേണ്ടി വരുമെന്നും മുന്നിൽ വേറെ വഴികളൊന്നുമില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.അയൽക്കാരനായ മുഖ്യമന്ത്രിയേയും പാർട്ടിയേയും ഇപ്പോഴും വിശ്വാസമുണ്ട്. അതിനാലാണ് ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വേണ്ട നടപടിയെടുക്കുമെന്നാണ് വിശ്വാസം. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും രേഷ്മയുടെ ബന്ധുക്കൾ പറയുന്നു.കേസിലെ പതിനാലാം പ്രതി നിജിൽ ദാസിനെ രേഷ്മയുടെ ഭർത്താവ് ടി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. രേഷ്മയാണ് പ്രതിക്ക് വീട് നൽകിയത്. കൊലക്കേസ് പ്രതിയ്ക്ക് അഭയം നൽകിയതിന് അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായ രേഷ്മയെ ഇന്നലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.