ബ്ലൂടൂത്ത് ഉപയോഗിച്ച് പൊതുപരീക്ഷ എഴുതി; കോൺഗ്രസ് നേതാവുൾപ്പെടെ 13പേർ അറസ്റ്റിൽ
ബംഗളൂരു: കർണാടക സർക്കാരിന്റെ പിഎസ്ഐ പൊതു പരീക്ഷയിൽ ക്രമക്കേട് കാട്ടിയതിന് കോൺഗ്രസ് നേതാവുൾപ്പെടെയുള്ള 13പേർ പിടിയിൽ. ഉദ്യോഗാർത്ഥികൾക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാൻ സഹായിച്ചതിന് അഫ്സൽപൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹന്ദേഷ് പട്ടേലിനെതിരെയും കേസെടുത്തിട്ടുണ്ട്. പരീക്ഷയിൽ പങ്കെടുത്ത വീർ വർഷ, സഹായി ശരണബസപ്പ എന്നിവരും അറസ്റ്റിലായി.അഫ്സൽപൂർ ടൗണിൽ 101പേരുടെ സമൂഹവിവാഹം നടക്കുന്ന വേദിയിൽ എത്തിയാണ് മഹന്ദേഷിനെ അറസ്റ്റ് ചെയ്തത്. സിഐഡി ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശങ്കർ ഗൗഡയാണ് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തത്. ബ്ലൂടൂത്ത് ഉപകരണം ചെവിയിൽ വച്ച് പരീക്ഷ എഴുതിയവരെയും ഇവരെ സഹായിച്ചവരെയുമാണ് സിഐഡി സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഫ്സൽപൂർ എംഎൽഎയുടെ ഗൺമാൻ ആയ ഹയ്യാല ദേശായി സിഐഡി സംഘത്തിന്റെ പിടിയിലായിരുന്നു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.